കൊച്ചി: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് അവയവമാറ്റ രംഗത്ത് തട്ടിപ്പുകാർ കളത്തിലിറങ്ങിയതും തുടരുന്ന വ്യാജ പ്രചാരണങ്ങളും സന്നദ്ധ അവയവദാന മേഖലയിൽ തിരിച്ചടിയാകുന്നു.
അവയവദാനങ്ങളുടെ എണ്ണം കുറയുകയും ജീവൻ നിലനിർത്താൻ ഹൃദയവും വൃക്കയും കരളും ഉൾപ്പെടെ വിവിധ അവയവങ്ങൾക്കായി ആയിരങ്ങൾ ആശുപത്രികളിൽ കാത്തുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു തട്ടിപ്പുകാരുടെ ക്രൂരതകൾ.
അവയവമാറ്റ രംഗത്തു നിയമലംഘനങ്ങളുണ്ടാകുമ്പോൾ രജിസ്ട്രേഷൻ നടത്തി അവയവങ്ങൾക്കായി കാത്തിരിക്കുന്ന രോഗികളാണ് വീണ്ടും ദുരിതത്തിലാകുന്നത്. ക്രമക്കേടുകളും ഇതിനൊപ്പമെത്തുന്ന തെറ്റായ പ്രചാരണങ്ങളും സന്നദ്ധ അവയവദാതാക്കളുടെ എണ്ണം കുറയാൻ കാരണമാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
സന്നദ്ധ അവയവദാനം നടത്തുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നും കൃത്യമായും നിയമവിധേയമായും അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്ന ആശുപത്രികൾക്കെതിരേ ആരോപണങ്ങളുയർത്തിയും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളാണു പ്രതിസന്ധിയാകുന്നത്.
സംസ്ഥാനത്ത് അവയവദാനരംഗത്ത് നിയമപരമായ എല്ലാ നടപടികളും ഏകോപിപ്പിക്കുന്നത് സർക്കാർ സംവിധാനമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ) ആണ്. അവയവങ്ങൾ ആവശ്യമായി വരുന്നവർ കെ സോട്ടോയിലാണു രജിസ്റ്റർ ചെയ്യുന്നത്. രജിസ്ട്രേഷനുകളിലെ മുൻഗണനയനുസരിച്ച് കെ സോട്ടോ തന്നെയാണ് അവയവദാതാക്കളെയും സ്വീകരിക്കുന്നവരെയും നിശ്ചയിച്ചു നിർദേശിക്കുന്നത്.
2475 രോഗികളാണു സംസ്ഥാനത്ത് വൃക്ക ലഭിക്കാൻ കാത്തിരിക്കുന്നത്. ഇതിൽ 676 പേർ സ്ത്രീകളാണ്. 700 ലധികം കരൾരോഗികൾ കരൾ ദാനം ചെയ്യാൻ സന്മനസുള്ളവരെ കാത്തിരിക്കുന്നുണ്ട്.
കഴിയുന്നത്ര വേഗത്തിൽ ഹൃദയം മാറ്റിവച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുന്ന സ്ഥിതിയിൽ സംസ്ഥാനത്ത് 80ഓളം പേർ ചികിത്സയിലുണ്ട്. മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ ഹൃദയവും അവയവങ്ങളും നൽകാൻ ബന്ധുക്കൾ സമ്മതമറിയിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സന്നദ്ധ അവയവദാനങ്ങളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. ഇതിനൊപ്പമാണ് ഇപ്പോഴത്തെ സങ്കീർണതകൾ.